• First page
  • Back
  • Next
  • last page
  • Zoom In
  • Zoom Out
  • Slide Show
  • Flip sound
  • Fullscreen
  • Thumbs

Malayalam ബൈബിൾ

ആവർത്തനം മൊത്തമായ 34 അദ്ധ്യായങ്ങൾ

ആവർത്തനം

ആവർത്തനം അദ്ധ്യായം 5
ആവർത്തനം അദ്ധ്യായം 5

പത്തു കൽപ്പനകൾ 1 മോശ എല്ലാ ഇസ്രായേല്യരെയും വിളിച്ച് ഇപ്രകാരം പറഞ്ഞു: ഇസ്രായേലേ, കേൾക്കുക, ഇന്നു ഞാൻ നിങ്ങൾ കേൾക്കുംവിധം നിങ്ങളോടു കൽപ്പിക്കുന്ന ഉത്തരവുകളും നിയമങ്ങളും പഠിക്കുകയും അവ നിശ്ചയമായും പാലിക്കുകയുംവേണം.

2 നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ചു നമ്മോട് ഒരു ഉടമ്പടിചെയ്തു.

3 യഹോവ ഈ ഉടമ്പടി നമ്മുടെ പിതാക്കന്മാരോടല്ല, ഇന്ന് ഇവിടെ ജീവിച്ചിരിക്കുന്ന നമ്മോടെല്ലാവരോടുമാണു ചെയ്തത്.

ആവർത്തനം അദ്ധ്യായം 5

4 യഹോവ പർവതത്തിൽ അഗ്നിയുടെ നടുവിൽനിന്ന് നിങ്ങളോടഭിമുഖമായി സംസാരിച്ചു.

5 തീ നിമിത്തം നിങ്ങൾ ഭയന്ന് പർവതത്തിൽ കയറാത്തതുകൊണ്ട് യഹോവയുടെ വചനം നിങ്ങളെ അറിയിക്കേണ്ടതിനു ഞാൻ അപ്പോൾ യഹോവയ്ക്കും നിങ്ങൾക്കും മധ്യസ്ഥനായി നിന്നു. അവിടന്ന് ഇപ്രകാരം കൽപ്പിച്ചു:

6 “അടിമനാടായ ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറത്തുകൊണ്ടുവന്ന യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു.

ആവർത്തനം അദ്ധ്യായം 5

7 “ഞാൻ അല്ലാതെ അന്യദേവന്മാർ നിങ്ങൾക്കുണ്ടാകരുത്.

8 നിങ്ങൾക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മീതേ ആകാശത്തിലോ താഴേ ഭൂമിയിലോ കീഴേ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമയും അരുത്.

9 അവയെ വണങ്ങുകയോ ആരാധിക്കുകയോ ചെയ്യരുത്. കാരണം, നിങ്ങളുടെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ളവനാകുന്നു. എന്നെ വെറുക്കുന്ന മാതാപിതാക്കളുടെ പാപത്തിന് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കും.

ആവർത്തനം അദ്ധ്യായം 5

10 എന്നാൽ, എന്നെ സ്നേഹിച്ച് എന്റെ കൽപ്പനകൾ പ്രമാണിക്കുന്നവരോട് ആയിരം തലമുറവരെ ഞാൻ കരുണകാണിക്കും.

11 നിങ്ങളുടെ ദൈവമായ യഹോവയുടെ നാമം വൃഥാ ഉപയോഗിക്കരുത്. അവിടത്തെ നാമം വ്യർഥമായി ഉപയോഗിക്കുന്നവരെ യഹോവ ശിക്ഷിക്കാതിരിക്കുകയില്ല.

12 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൽപ്പിച്ചതുപോലെ ശബ്ബത്തുദിവസത്തെ വിശുദ്ധിയോടെ ആചരിക്കണം.

ആവർത്തനം അദ്ധ്യായം 5

13 ആറുദിവസം അധ്വാനിച്ച് നിങ്ങളുടെ ജോലികളെല്ലാം ചെയ്യുക.

14 എന്നാൽ ഏഴാംദിവസം നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു. അന്ന് നിങ്ങളോ നിങ്ങളുടെ പുത്രനോ പുത്രിയോ ദാസനോ ദാസിയോ കാള, കഴുത തുടങ്ങി ഏതെങ്കിലും മൃഗങ്ങളോ നിങ്ങളുടെ പട്ടണങ്ങളിൽ താമസിക്കുന്ന പ്രവാസിയോ ജോലിയൊന്നും ചെയ്യാൻ പാടില്ല. നിങ്ങളുടെ ദാസനും ദാസിയും നിങ്ങളെപ്പോലെ സ്വസ്ഥതയോടെ ഇരിക്കേണ്ടതാണ്.

ആവർത്തനം അദ്ധ്യായം 5

15 നിങ്ങൾ ഈജിപ്റ്റിൽ അടിമകളായിരുന്നു എന്നും അവിടെനിന്നു നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവ ശക്തിയുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും വിടുവിച്ചു എന്നും ഓർക്കുക. അതുകൊണ്ടാണ് ശബ്ബത്തുദിവസം ആചരിക്കണമെന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൽപ്പിച്ചത്.

16 നിങ്ങൾക്കു ദീർഘായുസ്സുണ്ടാകേണ്ടതിനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്തു നിങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകുന്നതിനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൽപ്പിച്ചപ്രകാരം നിങ്ങളുടെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കണം.

ആവർത്തനം അദ്ധ്യായം 5

17 കൊലപാതകം ചെയ്യരുത്.

18 വ്യഭിചാരം ചെയ്യരുത്.

19 മോഷ്ടിക്കരുത്.

20 അയൽവാസിക്കു വിരോധമായി കള്ളസാക്ഷി പറയരുത്.

21 അയൽവാസിയുടെ ഭാര്യയെ മോഹിക്കരുത്. അയൽവാസിയുടെ വീട്, നിലം, പരിചാരകൻ, പരിചാരിക, കാള, കഴുത ഇങ്ങനെ നിന്റെ അയൽവാസിക്കുള്ള യാതൊന്നും മോഹിക്കരുത്.”

ആവർത്തനം അദ്ധ്യായം 5

22

23 ഈ കൽപ്പനകൾ പർവതത്തിൽ അഗ്നി, മേഘം, കൂരിരുട്ട് എന്നിവയുടെ നടുവിൽവെച്ച് യഹോവ നിങ്ങളുടെ സകലസഭയോടും അത്യുച്ചത്തിൽ അരുളിച്ചെയ്തതാകുന്നു. അന്ന് ഇതല്ലാതെ യാതൊന്നും അവിടന്നു കൽപ്പിച്ചതുമില്ല; അതിനുശേഷം അവ രണ്ടു ശിലാഫലകങ്ങളിൽ എഴുതി എന്റെ കൈവശം നൽകി. എന്നാൽ പർവതത്തിൽ തീ ജ്വലിച്ചുകൊണ്ടിരിക്കുകയും കൂരിരുട്ടിനു നടുവിൽനിന്ന് നിങ്ങൾ ശബ്ദം കേൾക്കുകയും ചെയ്തപ്പോൾ, നിങ്ങളുടെ സകലഗോത്രത്തലവന്മാരും എന്റെ അടുത്തുവന്ന് ഇങ്ങനെ പറഞ്ഞു:

ആവർത്തനം അദ്ധ്യായം 5

24 “ഞങ്ങളുടെ ദൈവമായ യഹോവ അവിടത്തെ തേജസ്സും മഹിമയും ഞങ്ങൾക്കു വെളിപ്പെടുത്തിയിരിക്കുന്നു. അവിടത്തെ ശബ്ദം അഗ്നിയുടെ നടുവിൽനിന്ന് ഞങ്ങൾ കേട്ടിരിക്കുന്നു. ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവർ ജീവനോടെ ഇരിക്കുമെന്ന് ഇന്നു ഞങ്ങൾ കണ്ടു!

25 അതുകൊണ്ട് ഞങ്ങൾ മരിക്കുന്നതെന്തിന്? ഈ മഹാഗ്നി ഞങ്ങളെ ദഹിപ്പിച്ചുകളയും. ഞങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം ഇനിയും കേട്ടാൽ ഞങ്ങൾ തീർച്ചയായും മരിക്കും.

ആവർത്തനം അദ്ധ്യായം 5

26 അഗ്നിയിൽനിന്ന് സംസാരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ ശബ്ദം കേട്ടിട്ടും ഞങ്ങളെപ്പോലെ ഏതെങ്കിലും മനുഷ്യൻ ജീവിച്ചിരിക്കുന്നുണ്ടോ?

27 നീ അടുത്തുചെന്ന് നമ്മുടെ ദൈവമായ യഹോവ പറയുന്നതെല്ലാം കേൾക്കുക. നമ്മുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്യുന്നതെല്ലാം ഞങ്ങളോടു പറയുക. ഞങ്ങൾ കേട്ട് അനുസരിക്കാം.”

28 നിങ്ങൾ എന്നോടു പറഞ്ഞവാക്കുകൾ കേട്ടിട്ട് യഹോവ എന്നോട് ഇപ്രകാരം കൽപ്പിച്ചു: “ഈ ജനം നിന്നോടു സംസാരിച്ച വാക്കുകൾ ഞാൻ കേട്ടു—അവർ പറഞ്ഞതെല്ലാം നല്ലതാകുന്നു—

ആവർത്തനം അദ്ധ്യായം 5

29 അവർക്കും അവരുടെ മക്കൾക്കും എന്നേക്കും നന്മയുണ്ടാകേണ്ടതിന് അവർ എന്നെ ഭയപ്പെടുകയും എന്റെ നിയമങ്ങൾ എല്ലാം അനുസരിക്കുകയും ചെയ്യുന്ന ഒരു ഹൃദയം അവർക്ക് എന്നും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.

30 “കൂടാരങ്ങളിലേക്കു മടങ്ങിപ്പോകാൻ അവരോടു പറയുക.

31 നീ ഇവിടെ എന്റെ സന്നിധിയിൽ നിൽക്കുക. ഞാൻ അവർക്ക് അവകാശമായി നൽകുന്ന ദേശത്ത് അവർ പ്രമാണിച്ചു നടക്കേണ്ടതിന് നീ അവരോട് ഉപദേശിക്കേണ്ട എല്ലാ കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും ഞാൻ നിന്നോടു കൽപ്പിക്കും.”

ആവർത്തനം അദ്ധ്യായം 5

32 അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനകളെല്ലാം പാലിച്ചു ജീവിക്കാൻ ജാഗ്രതയുള്ളവരായിരിക്കുക; ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്.

33 നിങ്ങൾ അവകാശമാക്കുന്ന ദേശത്ത് ജീവിക്കുകയും അഭിവൃദ്ധിപ്പെടുകയും ദീർഘായുസ്സോടിരിക്കുകയും ചെയ്യേണ്ടതിനു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൽപ്പിച്ചിട്ടുള്ളതുപോലെ അവിടത്തെ എല്ലാ കൽപ്പനകളും പാലിച്ച് ജീവിക്കുക.