ഉല്പത്തി 47 : 1 (IRVML)
അങ്ങനെ യോസേഫ് ചെന്ന്: “എന്റെ അപ്പനും സഹോദരന്മാരും അവരുടെ ആടുകളും കന്നുകാലികളും അവർക്കുള്ള സകലവും കനാൻദേശത്തുനിന്നു വന്നു; അവർ ഇപ്പോൾ ഗോശെൻദേശത്ത് ഇരിക്കുന്നു” എന്നു ഫറവോനെ ബോധിപ്പിച്ചു.
ഉല്പത്തി 47 : 2 (IRVML)
പിന്നെ അവൻ തന്റെ സഹോദരന്മാരിൽ അഞ്ചുപേരെ കൂട്ടിക്കൊണ്ടുചെന്നു ഫറവോന്റെ സന്നിധിയിൽ നിർത്തി.
ഉല്പത്തി 47 : 3 (IRVML)
അപ്പോൾ ഫറവോൻ അവന്റെ സഹോദരന്മാരോട്: “നിങ്ങളുടെ തൊഴിൽ എന്ത്” എന്നു ചോദിച്ചതിന് അവർ ഫറവോനോട്: “അടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരും ഇടയന്മാരാകുന്നു” എന്നു പറഞ്ഞു.
ഉല്പത്തി 47 : 4 (IRVML)
“ദേശത്തു പാർക്കുവാൻ ഞങ്ങൾ വന്നിരിക്കുന്നു; കനാൻദേശത്തു ക്ഷാമം കഠിനമായിരിക്കയാൽ അടിയങ്ങളുടെ ആടുകൾക്കു മേച്ചിലില്ല; അടിയങ്ങൾ ഗോശെൻദേശത്തു പാർത്തുകൊള്ളട്ടെ” എന്നും അവർ ഫറവോനോടു പറഞ്ഞു.
ഉല്പത്തി 47 : 5 (IRVML)
ഫറവോൻ യോസേഫിനോട്: “നിന്റെ അപ്പനും സഹോദരന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നുവല്ലോ.
ഉല്പത്തി 47 : 6 (IRVML)
ഈജിപ്റ്റുദേശം നിന്റെ മുമ്പാകെ ഇരിക്കുന്നു; ദേശത്തിലേക്കും നല്ലഭാഗത്ത് നിന്റെ അപ്പനെയും സഹോദരന്മാരെയും താമസിപ്പിക്കുക; അവർ ഗോശെൻദേശത്തുതന്നെ വസിച്ചുകൊള്ളട്ടെ. അവരിൽ പ്രാപ്തന്മാർ ഉണ്ടെന്നു നീ അറിയുന്നു എങ്കിൽ അവരെ എന്റെ ആടുമാടുകളുടെ മേൽവിചാരകന്മാരാക്കി വയ്ക്കുക” എന്നു കല്പിച്ചു.
ഉല്പത്തി 47 : 7 (IRVML)
യോസേഫ് തന്റെ അപ്പനായ യാക്കോബിനെയും അകത്തു കൊണ്ടുചെന്നു, അവനെ ഫറവോന്റെ സന്നിധിയിൽ നിർത്തി,
ഉല്പത്തി 47 : 8 (IRVML)
യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു. ഫറവോൻ യാക്കോബിനോട്: “എത്രവയസ്സായി” എന്നു ചോദിച്ചു.
ഉല്പത്തി 47 : 9 (IRVML)
യാക്കോബ് ഫറവോനോട്: “എന്റെ പരദേശപ്രയാണത്തിന്റെ കാലം നൂറ്റിമുപ്പത് വർഷം ആയിരിക്കുന്നു. എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടതയേറിയതും അത്രേ; എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളം എത്തിയിട്ടുമില്ല” എന്നു പറഞ്ഞു.
ഉല്പത്തി 47 : 10 (IRVML)
യാക്കോബ് ഫറവോനെ പിന്നെയും അനുഗ്രഹിച്ചു ഫറവോന്റെ സന്നിധിയിൽനിന്നു പോയി.
ഉല്പത്തി 47 : 11 (IRVML)
അനന്തരം യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും പാർപ്പിച്ചു; ഫറവോൻ കല്പിച്ചതുപോലെ അവർക്കു ഈജിപ്റ്റുദേശത്തിലേക്കും നല്ല ഭാഗമായ രമെസേസ് ദേശത്ത് അവകാശവും കൊടുത്തു.
ഉല്പത്തി 47 : 12 (IRVML)
യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും അപ്പന്റെ കുടുംബത്തെ ഒക്കെയും കുടുംബത്തിലെ എണ്ണത്തിന് ഒത്തവണ്ണം ആഹാരം കൊടുത്തു രക്ഷിച്ചു. [PE][PS]
ഉല്പത്തി 47 : 13 (IRVML)
എന്നാൽ ക്ഷാമം ഏറ്റവും കഠിനമായിരുന്നതുകൊണ്ടു ദേശത്തെങ്ങും ആഹാരമില്ലാതെയായി ഈജിപ്റ്റുദേശവും കനാൻദേശവും ക്ഷാമംകൊണ്ടു വലഞ്ഞു.
ഉല്പത്തി 47 : 14 (IRVML)
ജനങ്ങൾ വാങ്ങിയ ധാന്യത്തിനു വിലയായി യോസേഫ് ഈജിപ്റ്റുദേശത്തും കനാൻദേശത്തുമുള്ള പണം ഒക്കെയും ശേഖരിച്ചു; പണം യോസേഫ് ഫറവോന്റെ അരമനയിൽ കൊണ്ടുവന്നു.
ഉല്പത്തി 47 : 15 (IRVML)
ഈജിപ്റ്റുദേശത്തും കനാൻദേശത്തും പണം ഇല്ലാതെയായപ്പോൾ ഈജിപ്റ്റുകാർ ഒക്കെയും യോസേഫിന്റെ അടുക്കൽ ചെന്ന്: “ഞങ്ങൾക്ക് ആഹാരം തരേണം; ഞങ്ങൾ നിന്റെ മുമ്പിൽ കിടന്നു മരിക്കുന്നത് എന്തിന്? പണം തീർന്നുപോയി” എന്നു പറഞ്ഞു.
ഉല്പത്തി 47 : 16 (IRVML)
അതിനു യോസേഫ്: “നിങ്ങളുടെ ആടുമാടുകളെ തരുവിൻ; പണം തീർന്നുപോയെങ്കിൽ നിങ്ങളുടെ ആടുമാടുകളെ വിലയായി വാങ്ങി ഞാൻ ആഹാരം തരാം” എന്നു പറഞ്ഞു.
ഉല്പത്തി 47 : 17 (IRVML)
അങ്ങനെ അവർ തങ്ങളുടെ കന്നുകാലികളെ യോസേഫിന്റെ അടുക്കൽ കൊണ്ടുവന്നു; കുതിര, ആട്, കന്നുകാലി, കഴുത എന്നിവയെ യോസേഫ് വിലയായി വാങ്ങി അവർക്ക് ആഹാരം കൊടുത്തു; ആ വർഷം അവരുടെ കന്നുകാലികളെ എല്ലാം വാങ്ങി ആഹാരം കൊടുത്തു അവരെ രക്ഷിച്ചു.
ഉല്പത്തി 47 : 18 (IRVML)
ആ വർഷം കഴിഞ്ഞ് പിറ്റെ വർഷം അവർ അവന്റെ അടുക്കൽ ചെന്ന് അവനോടു പറഞ്ഞത്: “ഞങ്ങളുടെ പണം ചെലവായി, മൃഗക്കൂട്ടങ്ങളും യജമാനന്റേതായി; ഞങ്ങളുടെ ശരീരങ്ങളും നിലങ്ങളുമല്ലാതെ യജമാനന്റെ മുമ്പാകെ ഒന്നും ശേഷിപ്പില്ല എന്നുള്ളതു യജമാനനെ ഞങ്ങൾ മറയ്ക്കുന്നില്ല.
ഉല്പത്തി 47 : 19 (IRVML)
ഞങ്ങളും ഞങ്ങളുടെ നിലവും നിന്റെ കണ്ണിനു മുമ്പിൽ എന്തിനു നശിക്കുന്നു? നീ ഞങ്ങളെയും നിലത്തെയും ആഹാരത്തിനു വിലയായി വാങ്ങണം. ഞങ്ങൾ നിലവുമായി ഫറവോന് അടിമകൾ ആകട്ടെ. ഞങ്ങൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിനും നിലം ശൂന്യമായി പോകാതിരിക്കേണ്ടതിനും ഞങ്ങൾക്കു വിത്ത് തരണം.”
ഉല്പത്തി 47 : 20 (IRVML)
അങ്ങനെ യോസേഫ് ഈജിപ്റ്റിലെ നിലം ഒക്കെയും ഫറവോനു വേണ്ടി വിലയ്ക്കു വാങ്ങി; ക്ഷാമം പ്രബലപ്പെട്ടതുകൊണ്ടു ഈജിപ്റ്റുകാർ തങ്ങളുടെ നിലം വിറ്റു; നിലമെല്ലാം ഫറവോന്റേതായി.
ഉല്പത്തി 47 : 21 (IRVML)
ജനങ്ങളേയോ അവൻ ഈജിപ്റ്റുദേശത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ പട്ടണങ്ങളിലേക്കു മാറ്റി പാർപ്പിച്ചു.
ഉല്പത്തി 47 : 22 (IRVML)
പുരോഹിതന്മാരുടെ നിലം മാത്രം അവൻ വാങ്ങിയില്ല; പുരോഹിതന്മാർക്കു ഫറവോൻ ഒരു വിഹിതം നിശ്ചയിച്ചിട്ടുണ്ടായിരുന്നു; ഫറവോൻ അവർക്കു കൊടുത്ത വിഹിതംകൊണ്ട് അവർ ഉപജീവനം കഴിച്ചതിനാൽ അവർ അവരുടെ നിലം വിറ്റില്ല.
ഉല്പത്തി 47 : 23 (IRVML)
യോസേഫ് ജനങ്ങളോട്: “ഞാൻ ഇന്നു നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫറവോനു വിലയ്ക്കു വാങ്ങിയിരിക്കുന്നു; നിങ്ങൾക്ക് വിത്ത് ഇതാ; നിലം വിതച്ചുകൊള്ളുവിൻ.
ഉല്പത്തി 47 : 24 (IRVML)
വിളവെടുക്കുമ്പോൾ നിങ്ങൾ ഫറവോന് അഞ്ചിലൊന്നു കൊടുക്കണം; നാലോഹരിയോ, വിതയ്ക്കാനുള്ള വിത്തായിട്ടും നിങ്ങൾക്കും നിങ്ങളുടെ വീടുകളിലുള്ളവർക്കും നിങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ആഹാരമായിട്ടും നിങ്ങൾക്കുതന്നെ ഇരിക്കട്ടെ” എന്നു പറഞ്ഞു.
ഉല്പത്തി 47 : 25 (IRVML)
അതിന് അവർ: “നീ ഞങ്ങളുടെ ജീവനെ രക്ഷിച്ചിരിക്കുന്നു; യജമാനനു ഞങ്ങളോടു ദയയുണ്ടായാൽ മതി; ഞങ്ങൾ ഫറവോന് അടിമകളായിക്കൊള്ളാം” എന്നു പറഞ്ഞു.
ഉല്പത്തി 47 : 26 (IRVML)
അഞ്ചിലൊന്നു ഫറവോനു കൊടുക്കണം എന്നിങ്ങനെ യോസേഫ് ഈജിപ്റ്റിലെ നിലങ്ങളെ സംബന്ധിച്ചു വച്ച നിയമം ഇന്നുവരെയും നിലനിൽക്കുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോന്റേതായിട്ടില്ല.
ഉല്പത്തി 47 : 27 (IRVML)
യിസ്രായേൽ ഈജിപ്റ്റുരാജ്യത്തിലെ ഗോശെൻദേശത്തു പാർത്തു; അവിടെ കൈവശാവകാശം സമ്പാദിച്ച്, ഏറ്റവും സന്താനപുഷ്ടിയുള്ളവരായി പെരുകിവന്നു. [PE][PS]
ഉല്പത്തി 47 : 28 (IRVML)
യാക്കോബ് ഈജിപ്റ്റിൽ വന്ന ശേഷം പതിനേഴു വർഷം ജീവിച്ചിരുന്നു; യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു വർഷം ആയിരുന്നു.
ഉല്പത്തി 47 : 29 (IRVML)
മരണത്തിനുള്ള കാലം അടുത്തപ്പോൾ യാക്കോബ് തന്റെ മകനായ യോസേഫിനെ വിളിപ്പിച്ച് അവനോട്: “നിനക്ക് എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ കൈ എന്റെ തുടയിൻകീഴിൽ വയ്ക്കുക; എന്നോടു ദയയും വിശ്വസ്തതയും കാണിച്ച് എന്നെ ഈജിപ്റ്റിൽ അടക്കാതെ,
ഉല്പത്തി 47 : 30 (IRVML)
ഞാൻ എന്റെ പിതാക്കന്മാരെപ്പോലെ നിദ്രകൊള്ളുമ്പോൾ എന്നെ ഈജിപ്റ്റിൽനിന്ന് എടുത്തുകൊണ്ടുപോയി അവരുടെ ശ്മശാനഭൂമിയിൽ സംസ്കരിക്കണം” എന്നു പറഞ്ഞു.അങ്ങയുടെ കല്പനപ്രകാരം ഞാൻ ചെയ്യാം” എന്ന് യോസേഫ് പറഞ്ഞു.
ഉല്പത്തി 47 : 31 (IRVML)
“എന്നോടു സത്യം ചെയ്ക” എന്ന് യിസ്രായേൽ പറഞ്ഞു; യോസേഫ് സത്യം ചെയ്തു; അപ്പോൾ യിസ്രായേൽ കട്ടിലിന്റെ തലയ്ക്കൽ നമസ്കരിച്ചു. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31

BG:

Opacity:

Color:


Size:


Font: