യിരേമ്യാവു 23 : 1 (MOV)
എന്റെ മേച്ചൽപുറത്തെ ആടുകളെ നശിപ്പിക്കയും ചിതറിക്കയും ചെയ്യുന്ന ഇടയന്മാർക്കു അയ്യോ കഷ്ടം എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 23 : 2 (MOV)
അതുകൊണ്ടു, തന്റെ ജനത്തെ മേയിക്കുന്ന ഇടയന്മാരെക്കുറിച്ചു യസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്റെ ആട്ടിൻ കൂട്ടത്തെ സൂക്ഷിക്കാതെ അവയെ ചിതറിച്ചുഓടിച്ചുകളഞ്ഞിരിക്കുന്നു; ഇതാ ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെക്കുറിച്ചു നിങ്ങളോടു ചോദിക്കും എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 23 : 3 (MOV)
എന്റെ ആട്ടിൻ കൂട്ടത്തിൽ ശേഷിച്ചിരിക്കുന്നവയെ ഞാൻ അവയെ നീക്കിക്കളഞ്ഞിരിക്കുന്ന സകലദേശങ്ങളിൽനിന്നും ശേഖരിച്ചു അവയുടെ പുല്പുറങ്ങളിലേക്കു വീണ്ടും കൊണ്ടുവരും; അവ വർദ്ധിച്ചു പെരുകും.
യിരേമ്യാവു 23 : 4 (MOV)
അവയെ മേയിക്കേണ്ടതിന്നു ഞാൻ ഇടയന്മാരെ നിയമിക്കും; അവ ഇനി പേടിക്കയില്ല, ഭ്രമിക്കയില്ല, കാണാതെപോകയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 23 : 5 (MOV)
ഞാൻ ദാവീദിന്നു നീതിയുള്ളോരു മുളയായവനെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവൻ രാജാവായി വാണു ബുദ്ധിയോടെ പ്രവർത്തിച്ചു ദേശത്തു നീതിയും ന്യായവും നടത്തും.
യിരേമ്യാവു 23 : 6 (MOV)
അവന്റെ കാലത്തു യെഹൂദാ രക്ഷിക്കപ്പെടും; യിസ്രായേൽ നിർഭയമായി വസിക്കും; അവന്നു യഹോവ നമ്മുടെ നീതി എന്നു പേർ പറയും എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 23 : 7 (MOV)
ആകയാൽ യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയാണ എന്നു ഇനി പറയാതെ,
യിരേമ്യാവു 23 : 8 (MOV)
യിസ്രായേൽ ഗൃഹത്തിന്റെ സന്തതിയെ വടക്കുദേശത്തുനിന്നും ഞാൻ അവരെ നീക്കിക്കളഞ്ഞിരുന്ന സകലദേശങ്ങളിൽനിന്നും പുറപ്പെടുവിച്ചു കൊണ്ടുവന്ന യഹോവയാണ എന്നു പറയുന്ന കാലം വരും; അവർ തങ്ങളുടെ സ്വന്തദേശത്തു വസിക്കും എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 23 : 9 (MOV)
പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാടു: എന്റെ ഹൃദയം എന്റെ ഉള്ളിൽ നുറുങ്ങിയിരിക്കുന്നു; എന്റെ അസ്ഥികൾ ഒക്കെയും ഇളകുന്നു; യഹോവ നിമിത്തവും അവന്റെ വിശുദ്ധവചനങ്ങൾ നിമിത്തവും ഞാൻ, മത്തനായിരിക്കുന്നവനെപ്പോലെയും വീഞ്ഞു കുടിച്ചു ലഹരിപിടിച്ചവനെപ്പോലെയും ആയിരിക്കുന്നു.
യിരേമ്യാവു 23 : 10 (MOV)
ദേശം വ്യഭിചാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; ശാപം നിമിത്തം ദേശം ദുഃഖിക്കുന്നു; മരുഭൂമിയിലെ മേച്ചല്പുറങ്ങൾ ഉണങ്ങിപ്പോയിരിക്കുന്നു; അവരുടെ ഓട്ടം ദോഷമുള്ളതും അവരുടെ ബലം നേരുകെട്ടതും ആകുന്നു.
യിരേമ്യാവു 23 : 11 (MOV)
പ്രവാചകനും പുരോഹിതനും ഒരുപോലെ വഷളന്മാരായിരിക്കുന്നു; എന്റെ ആലയത്തിലും ഞാൻ അവരുടെ ദുഷ്ടത കാണ്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 23 : 12 (MOV)
അതുകൊണ്ടു അവരുടെ വഴി അവർക്കു ഇരുട്ടത്തു വഴുവഴുപ്പു ആയിരിക്കും; അവർ അതിൽ കാൽതെറ്റി വീഴും; ഞാൻ അവർക്കു അനർത്ഥം, അവരുടെ സന്ദർശനകാലം തന്നേ, വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 23 : 13 (MOV)
ശമർയ്യയിലെ പ്രവാചകന്മാരിൽ ഞാൻ ഭോഷത്വം കണ്ടിരിക്കുന്നു; അവർ ബാലിന്റെ നാമത്തിൽ പ്രവചിച്ചു എന്റെ ജനമായ യിസ്രായേലിനെ തെറ്റിച്ചുകളഞ്ഞു.
യിരേമ്യാവു 23 : 14 (MOV)
യെരൂശലേമിലെ പ്രവാചകന്മാരിലോ ഞാൻ അതിഭയങ്കരമായുള്ളതു കണ്ടിരിക്കുന്നു; അവർ വ്യഭിചാരം ചെയ്തു വ്യാജത്തിൽ നടക്കുന്നു; ആരും തന്റെ ദുഷ്ടത വിട്ടുതിരിയാതവണ്ണം അവർ ദുഷ്പ്രവൃത്തിക്കാരെ ധൈര്യപ്പെടുത്തുന്നു; അവരെല്ലാവരും എനിക്കു സൊദോം പോലെയും, അതിലെ നിവാസികൾ ഗൊമോറ പോലെയും ഇരിക്കുന്നു.
യിരേമ്യാവു 23 : 15 (MOV)
അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ പ്രവാചകന്മാരെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ കാഞ്ഞിരം തീറ്റി നഞ്ചുവെള്ളം കുടിപ്പിക്കും; യെരൂശലേമിലെ പ്രവാചകന്മാരിൽനിന്നല്ലോ വഷളത്വം ദേശത്തെല്ലാടവും പരന്നിരിക്കുന്നതു.
യിരേമ്യാവു 23 : 16 (MOV)
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേൾക്കരുതു; അവർ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ വായിൽനിന്നുള്ളതല്ല സ്വന്തഹൃദയത്തിലെ ദർശനമത്രേ അവർ പ്രവചിക്കുന്നതു.
യിരേമ്യാവു 23 : 17 (MOV)
എന്നെ നിരസിക്കുന്നവരോടു അവർ: നിങ്ങൾക്കു സമാധാനം ഉണ്ടാകും എന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു എന്നു പറയുന്നു; തങ്ങളുടെ ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടൊക്കെയും: നിങ്ങൾക്കു ഒരു ദോഷവും വരികയില്ല എന്നും പറയുന്നു.
യിരേമ്യാവു 23 : 18 (MOV)
യഹോവയുടെ വചനം ദർശിച്ചുകേൾപ്പാൻ തക്കവണ്ണം അവന്റെ ആലോചനസഭയിൽ നിന്നവൻ ആർ? അവന്റെ വചനം ശ്രദ്ധിച്ചുകേട്ടിരിക്കുന്നവൻ ആർ?
യിരേമ്യാവു 23 : 19 (MOV)
യഹോവയുടെ ക്രോധം എന്ന കൊടുങ്കാറ്റു, വലിയ ചുഴലിക്കാറ്റുതന്നേ, പുറപ്പെട്ടിരിക്കുന്നു; അതു ദുഷ്ടന്മാരുടെ തലമേൽ ചുറ്റിയടിക്കും.
യിരേമ്യാവു 23 : 20 (MOV)
തന്റെ ഹൃദയത്തിലെ ഉദ്ദേശങ്ങളെ നടത്തിത്തീരുവോളം യഹോവയുടെ കോപം മാറുകയില്ല; ഭാവികാലത്തു നിങ്ങൾ അതിനെ പൂർണ്ണമായി ഗ്രഹിക്കും.
യിരേമ്യാവു 23 : 21 (MOV)
ഞാൻ ഈ പ്രവാചകന്മാരെ അയക്കാതിരുന്നിട്ടും അവർ ഓടി; ഞാൻ അവരോടു അരുളിച്ചെയ്യാതിരുന്നിട്ടും അവർ പ്രവചിച്ചു.
യിരേമ്യാവു 23 : 22 (MOV)
അവർ എന്റെ ആലോചനസഭയിൽ നിന്നിരുന്നുവെങ്കിൽ, എന്റെ വചനങ്ങളെ എന്റെ ജനത്തെ കേൾപ്പിച്ചു അവരെ അവരുടെ ആകാത്തവഴിയിൽനിന്നും അവരുടെ പ്രവൃത്തികളുടെ ദോഷത്തിൽനിന്നും തിരിപ്പിക്കുമായിരുന്നു.
യിരേമ്യാവു 23 : 23 (MOV)
ഞാൻ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവുമല്ലയോ? എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 23 : 24 (MOV)
ഞാൻ കാണാതവണ്ണം ആർക്കെങ്കിലും മറയത്തു ഒളിപ്പാൻ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 23 : 25 (MOV)
ഞാൻ സ്വപ്നം കണ്ടു, സ്വപ്നം കണ്ടു എന്നു പറഞ്ഞു എന്റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു ഞാൻ കേട്ടിരിക്കുന്നു.
യിരേമ്യാവു 23 : 26 (MOV)
സ്വന്തഹൃദയത്തിലെ വഞ്ചനയുടെ പ്രവാചകന്മാരായി ഭോഷ്കു പ്രവചിക്കുന്ന പ്രവാചകന്മാർക്കു ഈ താല്പര്യം എത്രത്തോളം ഉണ്ടായിരിക്കും?
യിരേമ്യാവു 23 : 27 (MOV)
അവരുടെ പിതാക്കന്മാർ ബാൽ നിമിത്തം എന്റെ നാമം മറന്നുകളഞ്ഞതുപോലെ ഇവർ അന്യോന്യം വിവരിച്ചു പറയുന്ന സ്വപ്നങ്ങൾകൊണ്ടു എന്റെ ജനം എന്റെ നാമം മറന്നുകളയേണ്ടതിന്നു ഇടവരുത്തുവാൻ വിചാരിക്കുന്നു.
യിരേമ്യാവു 23 : 28 (MOV)
സ്വപ്നംകണ്ട പ്രവാചകൻ സ്വപ്നം വിവരിക്കട്ടെ; എന്റെ വചനം ലഭിച്ചിരിക്കുന്നവൻ എന്റെ വചനം വിശ്വസ്തതയോടെ പ്രസ്താവിക്കട്ടെ; വൈക്കോലും കോതമ്പും തമ്മിൽ ഒക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 23 : 29 (MOV)
എന്റെ വചനം തീ പോലെയും പാറയെ തകർക്കുന്ന ചുറ്റികപോലെയും അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 23 : 30 (MOV)
അതുകൊണ്ടു ഒരുത്തനോടു ഒരുത്തൻ എന്റെ വചനങ്ങളെ മോഷ്ടിക്കുന്ന പ്രവാചകന്മാർക്കു ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 23 : 31 (MOV)
തങ്ങളുടെ നാവെടുത്തു അരുളപ്പാടു എന്നു പറയുന്ന പ്രവാചകന്മാർക്കു ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 23 : 32 (MOV)
വ്യാജസ്വപ്നങ്ങളെ പ്രവചിച്ചു വിവരിച്ചു ഭോഷ്കുകൊണ്ടു വ്യർത്ഥപ്രശംസകൊണ്ടും എന്റെ ജനത്തെ തെറ്റിച്ചുകളയുന്നവർക്കു ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവർ ഈ ജനത്തിന്നു ഒട്ടും പ്രയോജനമായിരിക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 23 : 33 (MOV)
ഈ ജനമോ ഒരു പ്രവാചകനോ പുരോഹിതനോ യഹോവയുടെ ഭാരം (അരുളപ്പാടു) എന്തു എന്നു നിന്നോടു ചോദിക്കുന്നുവെങ്കിൽ, നീ അവരോടു; നിങ്ങൾ ആകുന്നു ഭാരം; ഞാൻ നിങ്ങളെ എറിഞ്ഞുകളയും എന്നു യഹോവയുടെ അരുളപ്പാടു എന്നു പറക.
യിരേമ്യാവു 23 : 34 (MOV)
പ്രവാചകനോ പുരോഹിതനോ ജനമോ; യഹോവയുടെ ഭാരം എന്നു പറയുന്നുവെങ്കിൽ ഞാൻ ആ മനുഷ്യനെയും അവന്റെ ഭവനത്തെയും സന്ദർശിക്കും.
യിരേമ്യാവു 23 : 35 (MOV)
യഹോവ എന്തുത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്തു അരുളിച്ചെയ്തിരിക്കുന്നു എന്നിങ്ങനെയത്രേ ഒരോരുത്തൻ താന്താന്റെ കൂട്ടുകാരനോടും താന്താന്റെ സഹോദരനോടും ചോദിക്കേണ്ടതു.
യിരേമ്യാവു 23 : 36 (MOV)
യഹോവയുടെ ഭാരം എന്നു ഇനി മിണ്ടരുതു; അല്ലെങ്കിൽ അവനവന്റെ വാക്കു അവനവന്നു ഭാരമായ്തീരും; നമ്മുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ എന്ന ജീവനുള്ള ദൈവത്തിന്റെ വചനങ്ങളെ നിങ്ങൾ മറിച്ചുകളഞ്ഞുവല്ലോ.
യിരേമ്യാവു 23 : 37 (MOV)
യഹോവ നിന്നോടു എന്തുത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്തരുളിച്ചെയ്തിരിക്കുന്നു എന്നിങ്ങനെയത്രേ പ്രവാചകനോടു ചോദിക്കേണ്ടതു.
യിരേമ്യാവു 23 : 38 (MOV)
യഹോവയുടെ ഭാരം എന്നു നിങ്ങൾ പറയുന്നുവെങ്കിലോ യഹോവ ഇപ്രാകരം അരുളിച്ചെയ്യുന്നു; യഹോവയുടെ ഭാരം എന്നു പറയരുതു എന്നു ഞാൻ നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചിട്ടും നിങ്ങൾ യഹോവയുടെ ഭാരം എന്നീ വാക്കു പറകകൊണ്ടു
യിരേമ്യാവു 23 : 39 (MOV)
ഞാൻ നിങ്ങളെ എടുത്തു നിങ്ങളെയും നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ഞാൻ തന്നിട്ടുള്ള നഗരത്തെയും എന്റെ മുമ്പിൽ നിന്നു എറിഞ്ഞുകളയും.
യിരേമ്യാവു 23 : 40 (MOV)
അങ്ങനെ ഞാൻ നിങ്ങൾക്കു നിത്യനിന്ദയം മറന്നുപോകാത്ത നിത്യലജ്ജയും വരുത്തും.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40

BG:

Opacity:

Color:


Size:


Font: