1. അക്കാലത്ത് യഹോവ എന്നോട്: “നീ ആദ്യത്തെപ്പോലെ രണ്ട് കല്പലകകൾ വെട്ടിയെടുത്ത് എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവരുക; മരം കൊണ്ട് ഒരു പെട്ടകവും ഉണ്ടാക്കുക.
|
2. നീ ഉടച്ചുകളഞ്ഞ ആദ്യത്തെ പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ ആ പലകകളിൽ എഴുതും; നീ അവയെ ആ പെട്ടകത്തിൽ വയ്ക്കേണം” എന്ന് കല്പിച്ചു.
|
3. അങ്ങനെ ഞാൻ ഖദിരമരം കൊണ്ട് ഒരു പെട്ടകം ഉണ്ടാക്കി; ആദ്യത്തെപ്പോലെ രണ്ട് കല്പലകകൾ വെട്ടിയെടുത്ത് കയ്യിൽ ആ പലകകളുമായി പർവ്വതത്തിൽ കയറി.
|
4. മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവ്വതത്തിൽ തീയുടെ നടുവിൽ നിന്ന് നിങ്ങളോട് അരുളിച്ചെയ്ത പത്ത് കല്പനകളും യഹോവ ആദ്യത്തെപ്പോലെ പലകകളിൽ എഴുതി, അവ എന്റെ പക്കൽ തന്നു.
|
5. അനന്തരം ഞാൻ തിരിഞ്ഞ് പർവ്വതത്തിൽ നിന്ന് ഇറങ്ങി; ഞാൻ ഉണ്ടാക്കിയിരുന്ന പെട്ടകത്തിൽ പലകകൾ വച്ചു; യഹോവ എന്നോട് കല്പിച്ചതുപോലെ അവ അവിടെത്തന്നെ ഉണ്ട്.
|
6. യിസ്രായേൽമക്കൾ ബെനേ-ആക്കാൻ എന്ന ബേരോത്തിൽനിന്ന് മോസരയിലേക്ക് യാത്രചെയ്തു. അവിടെവെച്ച് അഹരോൻ മരിച്ചു; അവിടെ അവനെ അടക്കംചെയ്തു; അവന്റെ മകൻ എലെയാസാർ അവന് പകരം പുരോഹിതനായി.
|
7. അവിടെനിന്ന് അവർ ഗുദ്ഗോദയ്ക്കും ഗുദ്ഗോദയിൽനിന്ന് നീരൊഴുക്കുള്ള ദേശമായ യൊത്-ബത്തയ്ക്കും യാത്രചെയ്തു.
|
8. അക്കാലത്ത് യഹോവ ലേവിഗോത്രത്തെ യഹോവയുടെ നിയമപ്പെട്ടകം ചുമക്കുവാനും ഇന്നത്തെപ്പോലെ യഹോവയുടെ സന്നിധിയിൽ നിന്ന് ശുശ്രൂഷ ചെയ്യുവാനും അവന്റെ നാമത്തിൽ അനുഗ്രഹിക്കുവാനും വേർതിരിച്ചു.
|
9. അതുകൊണ്ട് ലേവിക്ക് അവന്റെ സഹോദരന്മാരോടുകൂടി ഓഹരിയും അവകാശവും ഇല്ല; നിന്റെ ദൈവമായ യഹോവ അവന് വാഗ്ദത്തം ചെയ്തതു പോലെ യഹോവ തന്നെ അവന്റെ അവകാശം.
|
10. ഞാൻ ആദ്യത്തെപ്പോലെ നാല്പത് രാവും നാല്പത് പകലും പർവ്വതത്തിൽ താമസിച്ചു; ആ പ്രാവശ്യവും യഹോവ എന്റെ അപേക്ഷ കേട്ടു; നിന്നെ നശിപ്പിക്കാതിരിക്കുവാൻ യഹോവയ്ക്ക് സമ്മതമായി.
|
11. പിന്നെ യഹോവ എന്നോട്: “നീ എഴുന്നേറ്റ് യാത്രപുറപ്പെട്ട് ജനത്തിന് മുമ്പേ നടക്കുക; അവർക്ക് കൊടുക്കുമെന്ന് ഞാൻ അവരുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശം അവർ ചെന്ന് കൈവശമാക്കട്ടെ” എന്ന് കല്പിച്ചു. PEPS
|
12. ആകയാൽ യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാവഴികളിലും നടക്കുകയും അവനെ സ്നേഹിക്കുകയും, പൂർണ്ണ ഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടെ സേവിക്കുകയും
|
13. ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്റെ നന്മയ്ക്കായി പ്രമാണിക്ക്കകയും വേണം എന്നല്ലാതെ വേറെ എന്താണ് നിന്റെ ദൈവമായ യഹോവ നിന്നോട് ചോദിക്കുന്നത്?
|
14. ഇതാ, സ്വർഗ്ഗവും സ്വർഗ്ഗാധിസ്വർഗ്ഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവയ്ക്കുള്ളവ ആകുന്നു.
|
15. നിന്റെ പിതാക്കന്മാരോട് മാത്രം യഹോവക്ക് പ്രീതി തോന്നി അവരെ സ്നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതികളായ നിങ്ങളെ ഇന്നത്തെപ്പോലെ അവൻ സകലജാതികളിലുംവച്ച് തിരഞ്ഞെടുത്തു.
|
16. ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്യുവിൻ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുത്.
|
17. നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലയോ; അവൻ മുഖപക്ഷം കാണിക്കുന്നില്ല, പ്രതിഫലം വാങ്ങുന്നതുമില്ല.
|
18. അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ച്, അവന് അന്നവും വസ്ത്രവും നല്കുന്നു.
|
20. നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടണം; അവനെ സേവിക്കണം; അവനോട് ചേർന്നിരിക്കണം; അവന്റെ നാമത്തിൽ സത്യം ചെയ്യണം.
|
21. അവനാകുന്നു നിന്റെ പുകഴ്ച; അവനാകുന്നു നിന്റെ ദൈവം; നീ സ്വന്ത കണ്ണുകൊണ്ട് കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാര്യങ്ങൾ നിനക്കുവേണ്ടി ചെയ്തത് അവൻ തന്നെ.
|
22. നിന്റെ പിതാക്കന്മാർ എഴുപത് പേരായി ഈജിപ്റ്റിലേക്ക് ഇറങ്ങിപ്പോയി; ഇപ്പോഴോ നിന്റെ ദൈവമായ യഹോവ നിന്നെ വർദ്ധിപ്പിച്ച് ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആക്കിയിരിക്കുന്നു. PE
|