1. യോശീയാവിന്റെ മകൻ യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിൽ യഹോവയിൽ നിന്നുണ്ടായ അരുളപ്പാട്:
|
2. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ നിന്നുകൊണ്ട്, യഹോവയുടെ ആലയത്തിൽ നമസ്കരിക്കുവാൻ വരുന്ന സകല യെഹൂദാപട്ടണങ്ങളോടും പ്രസ്താവിക്കുവാൻ, ഞാൻ നിന്നോടു കല്പിക്കുന്ന സകല വചനങ്ങളും അവരോടു പ്രസ്താവിക്കുക; ഒരു വാക്കും വിട്ടുകളയരുത്.
|
3. അവരുടെ ദുഷ്പ്രവൃത്തികൾനിമിത്തം ഞാൻ അവർക്കു വരുത്തുവാൻ വിചാരിക്കുന്ന അനർത്ഥത്തെക്കുറിച്ച് ഞാൻ അനുതപിക്കത്തക്കവണ്ണം, ഒരുപക്ഷേ അവർ കേട്ട് ഓരോരുത്തൻ അവനവന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയുമായിരിക്കും.
|
4. എന്നാൽ നീ അവരോടു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ വീണ്ടുംവീണ്ടും നിങ്ങളുടെ അടുക്കൽ അയച്ചിട്ടും, നിങ്ങൾ ശ്രദ്ധിക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വചനങ്ങൾ കേൾക്കുവാനും
|
5. ഞാൻ നിങ്ങളുടെ മുമ്പിൽ വച്ച എന്റെ ന്യായപ്രമാണം അനുസരിച്ചുനടക്കുവാനും നിങ്ങൾ എന്റെ വാക്കു കേൾക്കുകയില്ലെങ്കിൽ,
|
6. ഞാൻ ഈ ആലയത്തെ ശീലോവിനു തുല്യമാക്കി, ഈ നഗരത്തെ ഭൂമിയിലുള്ള സകല ജനതകൾക്കും ഇടയിൽ ശാപയോഗ്യമാക്കിത്തീർക്കും.
|
7. യിരെമ്യാവ് ഈ വാക്കുകൾ യഹോവയുടെ ആലയത്തിൽവച്ചു പറയുന്നത് പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും കേട്ടു.
|
8. എന്നാൽ സകലജനത്തോടും പ്രസ്താവിക്കുവാൻ യഹോവ കല്പിച്ചിരുന്ന സകലവും യിരെമ്യാവ് പ്രസ്താവിച്ചുതീർന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചു: ‘നീ മരിക്കണം നിശ്ചയം;
|
9. ഈ ആലയം ശീലോവിനു തുല്യമാകും, ഈ നഗരം നിവാസികൾ ഇല്ലാതെ ശൂന്യമാകും’ എന്ന് നീ യഹോവയുടെ നാമത്തിൽ പ്രവചിച്ചിരിക്കുന്നതെന്ത്” എന്നു പറഞ്ഞ് ജനമെല്ലാം യഹോവയുടെ ആലയത്തിൽ യിരെമ്യാവിന്റെ അടുക്കൽ വന്നു കൂടി.
|
10. ഈ കാര്യം യെഹൂദാപ്രഭുക്കന്മാർ കേട്ടപ്പോൾ, അവർ രാജാവിന്റെ അരമനയിൽ നിന്ന് യഹോവയുടെ ആലയത്തിലേക്കു കയറിച്ചെന്ന്, യഹോവയുടെ ആലയത്തിന്റെ പുതിയ പടിവാതിലിന്റെ പ്രവേശനത്തിൽ ഇരുന്നു.
|
11. പുരോഹിതന്മാരും പ്രവാചകന്മാരും, പ്രഭുക്കന്മാരോടും സകലജനത്തോടും: “ഈ മനുഷ്യൻ മരണയോഗ്യൻ; അവൻ ഈ നഗരത്തിനു വിരോധമായി പ്രവചിച്ചിരിക്കുന്നത് നിങ്ങൾ സ്വന്തചെവികൊണ്ടു കേട്ടുവല്ലോ” എന്ന് പറഞ്ഞു.
|
12. അതിന് യിരെമ്യാവ് സകലപ്രഭുക്കന്മാരോടും സർവ്വജനത്തോടും പറഞ്ഞത്: “നിങ്ങൾ കേട്ടതായ വാക്കുകളെല്ലാം ഈ ആലയത്തിനും നഗരത്തിനും വിരോധമായി പ്രവചിക്കുവാൻ യഹോവ എന്നെ അയച്ചിരിക്കുന്നു.
|
13. അതിനാൽ നിങ്ങൾ നിങ്ങളുടെ നടപ്പും പ്രവൃത്തികളും നല്ലതാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ട് അനുസരിക്കുവിൻ; എന്നാൽ യഹോവ നിങ്ങൾക്കു വിരോധമായി അരുളിച്ചെയ്തിരിക്കുന്ന അനർത്ഥത്തെക്കുറിച്ചു അനുതപിക്കും.
|
14. ഞാൻ, ഇതാ നിങ്ങളുടെ കൈയിൽ ഇരിക്കുന്നു; നിങ്ങൾക്ക് ഇഷ്ടവും ന്യായവുമായി തോന്നുന്നതുപോലെ എന്നോടു ചെയ്തുകൊള്ളുവിൻ.
|
15. എങ്കിലും നിങ്ങൾ എന്നെ കൊന്നുകളഞ്ഞാൽ, കുറ്റമില്ലാത്ത രക്തം നിങ്ങളുടെ മേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെ മേലും നിങ്ങൾ വരുത്തും എന്ന് അറിഞ്ഞുകൊള്ളുവിൻ; നിങ്ങൾ കേൾക്കെ ഈ വാക്കുകൾ മുഴുവനും പ്രസ്താവിക്കേണ്ടതിന് യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു സത്യം.
|
16. അപ്പോൾ പ്രഭുക്കന്മാരും സകലജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടും: “ഈ മനുഷ്യൻ മരണയോഗ്യനല്ല; അവൻ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ അല്ലയോ നമ്മോട് സംസാരിക്കുന്നത്” എന്നു പറഞ്ഞു.
|
18. “യെഹൂദാരാജാവായ ഹിസ്കീയാവിന്റെ കാലത്ത് മോരേശേത്തിലെ മീഖായാവ് സകല യെഹൂദാജനത്തോടും പ്രവചിച്ചു: “സീയോനെ വയൽ പോലെ ഉഴുതുകളയും; യെരൂശലേം കല്ക്കുന്നായിത്തീരും; ഈ ആലയം നില്ക്കുന്ന പർവ്വതം വനത്തിലെ ഗിരിപ്രദേശമായി തീരും എന്നിങ്ങനെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു.
|
19. യെഹൂദാരാജാവായ ഹിസ്കീയാവും സകല യെഹൂദയും അവനെ കൊന്നുകളഞ്ഞുവോ? അവൻ യഹോവയെ ഭയപ്പെട്ട്, യഹോവയോട് ക്ഷമ യാചിക്കുകയും താൻ അവർക്കു വരുത്തുമെന്ന് അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ച് യഹോവ അനുതപിക്കുകയും ചെയ്തില്ലയോ? എന്നാൽ നാം നമ്മുടെ പ്രാണന് വലിയ ഒരു അനർത്ഥം വരുത്തുവാൻ പോകുന്നു”.
|
20. അങ്ങനെ തന്നെ കിര്യത്ത്-യെയാരീമിൽനിന്നുള്ള ശെമയ്യാവിന്റെ മകനായ ഊരീയാവ് എന്നൊരുവൻ യഹോവയുടെ നാമത്തിൽ പ്രവചിച്ചു; അവൻ യിരെമ്യാവിന്റെ വാക്കുകൾക്കു സമമായ കാര്യങ്ങൾ ഈ നഗരത്തിനും ഈ ദേശത്തിനും വിരോധമായി പ്രവചിച്ചു.
|
21. യെഹോയാക്കീംരാജാവും അവന്റെ സകലയുദ്ധവീരന്മാരും സകലപ്രഭുക്കന്മാരും അവന്റെ വാക്കുകൾ കേട്ടു; രാജാവ് അവനെ കൊന്നുകളയുവാൻ വിചാരിച്ചു; ഊരീയാവ് അതു കേട്ട് ഭയപ്പെട്ട് ഈജിപ്റ്റിലേക്ക് ഓടിപ്പോയി.
|
22. യെഹോയാക്കീംരാജാവ് അഖ്ബോരിന്റെ മകനായ എൽനാഥാനെയും അവനോടുകൂടി മറ്റു ചിലരെയും ഈജിപ്റ്റിലേക്ക് അയച്ചു.
|
23. അവർ ഊരീയാവിനെ ഈജിപ്റ്റിൽനിന്ന് യെഹോയാക്കീംരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അവനെ വാൾകൊണ്ടു കൊന്ന് അവന്റെ ശവം സാമാന്യജനത്തിന്റെ ശ്മശാനത്തിൽ ഇട്ടുകളഞ്ഞു.
|
24. എന്നാൽ യിരെമ്യാവിനെ ജനത്തിന്റെ കൈയിൽ ഏല്പിച്ച് കൊല്ലാതിരിക്കേണ്ടതിന് ശാഫാന്റെ മകനായ അഹീക്കാം അവന് തുണയായിരുന്നു. PE
|