1. എൻ മനമേ, യഹോവയെ വാഴ്ത്തുക; [QBR] എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. [QBR]
2. എൻ മനമേ, യഹോവയെ വാഴ്ത്തുക; [QBR] അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്. [QBR]
3. അവൻ നിന്റെ എല്ലാ അകൃത്യങ്ങളും മോചിക്കുന്നു; [QBR] നിന്റെ സകലരോഗങ്ങളും സൗഖ്യമാക്കുന്നു; [QBR]
4. അവൻ നിന്റെ ജീവനെ നാശത്തിൽനിന്ന് വീണ്ടെടുക്കുന്നു; [QBR] അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു. [QBR]
5. നിന്റെ യൗവനം കഴുകനെപ്പോലെ പുതുക്കപ്പെടുവാനായി [QBR] അവൻ നിന്റെ വായെ നന്മകൊണ്ടു തൃപ്തിപ്പെടുത്തുന്നു. [QBR]
6. യഹോവ സകല പീഡിതന്മാർക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു. [QBR]
7. അവൻ തന്റെ വഴികൾ മോശെയെയും [QBR] തന്റെ പ്രവൃത്തികൾ യിസ്രായേൽമക്കളെയും അറിയിച്ചു. [QBR]
8. യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; [QBR] ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നെ. [QBR]
9. അവൻ എല്ലായ്പോഴും ഭർത്സിക്കുകയില്ല; [QBR] എന്നേക്കും കോപം സൂക്ഷിക്കുകയുമില്ല. [QBR]
10. അവൻ നമ്മുടെ പാപങ്ങൾക്കു തക്കവണ്ണം നമ്മളോടു ചെയ്യുന്നില്ല; [QBR] നമ്മുടെ അകൃത്യങ്ങൾക്കു തക്കവണ്ണം നമ്മളെ ശിക്ഷിക്കുന്നുമില്ല. [QBR]
11. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതു പോലെ [QBR] അവന്റെ ദയ അവന്റെ ഭക്തന്മാരോട് വലുതായിരിക്കുന്നു. [QBR]
12. ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ [QBR] അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു. [QBR]
13. അപ്പന് മക്കളോട് കരുണ തോന്നുന്നതുപോലെ [QBR] യഹോവയ്ക്ക് തന്റെ ഭക്തന്മാരോട് കരുണ തോന്നുന്നു. [QBR]
14. അവൻ നമ്മുടെ പ്രകൃതം അറിയുന്നുവല്ലോ; [QBR] നാം കേവലം പൊടി മാത്രം എന്ന് അവൻ ഓർക്കുന്നു. [QBR]
15. മനുഷ്യന്റെ ആയുസ്സ് പുല്ലുപോലെയാകുന്നു; [QBR] വയലിലെ പൂപോലെ അവൻ പൂക്കുന്നു. [QBR]
16. കാറ്റ് അതിന്മേൽ അടിക്കുമ്പോൾ അത് ഇല്ലാതെപോകുന്നു; [QBR] അത് നിന്ന സ്ഥലം പിന്നീട് അതിനെ അറിയുകയുമില്ല. [QBR]
17. യഹോവയുടെ ദയ എന്നും എന്നേക്കും അവന്റെ ഭക്തന്മാർക്കും [QBR] അവന്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും. [QBR]
18. അവന്റെ നിയമം പ്രമാണിക്കുന്നവർക്കും [QBR] അവന്റെ കല്പനകൾ ഓർത്ത് ആചരിക്കുന്നവർക്കും തന്നെ. [QBR]
19. യഹോവ തന്റെ സിംഹാസനം സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; [QBR] അവന്റെ രാജത്വം സകലത്തെയും അടക്കി ഭരിക്കുന്നു. [QBR]
20. അവന്റെ വാക്കുകളുടെ ശബ്ദം കേട്ട് അവന്റെ ആജ്ഞ അനുസരിക്കുന്ന ശക്തന്മാരായ [QBR] അവന്റെ ദൂതന്മാരേ, യഹോവയെ വാഴ്ത്തുവിൻ. [QBR]
21. അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി [QBR] അവന്റെ സകലസൈന്യങ്ങളുമേ, യഹോവയെ വാഴ്ത്തുവിൻ; [QBR]
22. അവന്റെ അധികാരത്തിന്റെ കീഴിലുള്ള [QBR] അവന്റെ കൈവേലയായ ഏവരുമേ, യഹോവയെ വാഴ്ത്തുവിൻ; [QBR] എൻ മനമേ, യഹോവയെ വാഴ്ത്തുക. [PE]