1. എന്റെ പുകഴ്ചയായ ദൈവമേ, മൗനമായിരിക്കരുതേ. [QBR]
2. ദുഷ്ടന്റെ വായും വഞ്ചകന്റെ വായും എന്റെ നേരെ തുറന്നിരിക്കുന്നു; [QBR] ഭോഷ്കുള്ള നാവുകൊണ്ട് അവർ എന്നോട് സംസാരിച്ചിരിക്കുന്നു. [QBR]
3. അവർ വിദ്വേഷവാക്കുകൾകൊണ്ട് എന്നെ വളഞ്ഞ് [QBR] കാരണംകൂടാതെ എന്നോട് പോരാടിയിരിക്കുന്നു. [QBR]
4. എന്റെ സ്നേഹത്തിനു പകരം അവർ എന്നെ കുറ്റം ചുമത്തുന്നു; [QBR] എന്നാൽ ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. [QBR]
5. നന്മയ്ക്കു പകരം തിന്മയും സ്നേഹത്തിനു പകരം ദ്വേഷവും [QBR] അവർ എന്നോടു കാണിച്ചിരിക്കുന്നു. [QBR]
6. നീ അവന്റെമേൽ ഒരു ദുഷ്ടനെ നിയമിക്കണമേ; [QBR] സാത്താൻ അവന്റെ വലത്തുഭാഗത്തു നില്ക്കട്ടെ. [QBR]
7. അവനെ വിസ്തരിക്കുമ്പോൾ അവൻ കുറ്റക്കാരനെന്നു തെളിയട്ടെ; [QBR] അവന്റെ പ്രാർത്ഥന പാപമായിത്തീരട്ടെ. [QBR]
8. അവന്റെ നാളുകൾ ചുരുങ്ങിപ്പോകട്ടെ; [QBR] അവന്റെ സ്ഥാനം മറ്റൊരുത്തൻ ഏല്ക്കട്ടെ. [QBR]
9. അവന്റെ മക്കൾ അനാഥരും അവന്റെ ഭാര്യ വിധവയും ആയിത്തീരട്ടെ. [QBR]
10. അവന്റെ മക്കൾ അലഞ്ഞ് തെണ്ടിനടക്കട്ടെ; [QBR] അവരുടെ ശൂന്യഭവനങ്ങൾ വിട്ട് ഇരന്നു നടക്കട്ടെ; [QBR]
11. കടക്കാരൻ അവനുള്ളതൊക്കെയും കൊണ്ടുപോകട്ടെ; [QBR] അപരിചിതർ അവന്റെ പ്രയത്നഫലം കൊള്ളയിടട്ടെ. [QBR]
12. അവനോട് ദയ കാണിക്കുവാൻ ആരും ഉണ്ടാകരുതേ; [QBR] അനാഥരായ അവന്റെ മക്കളോട് ആർക്കും കരുണ തോന്നരുതേ. [QBR]
13. അവന്റെ സന്തതി മുടിഞ്ഞുപോകട്ടെ; [QBR] അടുത്ത തലമുറയിൽ തന്നേ അവരുടെ പേര് മാഞ്ഞു പോകട്ടെ; [QBR]
14. അവന്റെ പിതാക്കന്മാരുടെ അകൃത്യം യഹോവ ഓർക്കുമാറാകട്ടെ; [QBR] അവന്റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ. [QBR]
15. അവ എല്ലായ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ; [QBR] അവരുടെ ഓർമ്മ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിനു തന്നേ. [QBR]
16. അവൻ ദയ കാണിക്കുവാൻ മറന്നുകളഞ്ഞുവല്ലോ; [QBR] എളിയവനെയും ദരിദ്രനെയും മനംതകർന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു. [QBR]
17. ശാപം അവന് പ്രിയമായിരുന്നു; അത് അവന് ഭവിക്കട്ടെ; [QBR] അനുഗ്രഹം അവന് അപ്രിയമായിരുന്നു; അത് അവനെ വിട്ടകന്നുപോകട്ടെ. [QBR]
18. അവൻ വസ്ത്രംപോലെ ശാപം ധരിച്ചു; [QBR] അവ വെള്ളംപോലെ അവന്റെ ഉള്ളിലും എണ്ണപോലെ അവന്റെ അസ്ഥികളിലും പ്രവേശിക്കട്ടെ. [QBR]
19. ശാപം അവന് പുതയ്ക്കുന്ന വസ്ത്രംപോലെയും [QBR] നിത്യം അരയ്ക്കു കെട്ടുന്ന കച്ചപോലെയും ആയിരിക്കട്ടെ. [QBR]
20. ഇത് എന്നെ കുറ്റം ചുമത്തുന്നവർക്കും എനിക്കു വിരോധമായി ദോഷം പറയുന്നവർക്കും യഹോവ കൊടുക്കുന്ന പ്രതിഫലം ആകട്ടെ. [QBR]
21. നീയോ കർത്താവായ യഹോവേ, നിന്റെ നാമം നിമിത്തം എന്നോട് ചെയ്യണമേ; [QBR] നിന്റെ ദയ നല്ലതാകയാൽ എന്നെ വിടുവിക്കണമേ. [QBR]
22. ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു; [QBR] എന്റെ ഹൃദയത്തിന് മുറിവേറ്റിരിക്കുന്നു. [QBR]
23. ചാഞ്ഞുപോകുന്ന നിഴൽപോലെ ഞാൻ കടന്നുപോകുന്നു; [QBR] വെട്ടുക്കിളിയെപ്പോലെ എന്നെ കുടഞ്ഞുകളയുന്നു. [QBR]
24. എന്റെ മുഴങ്കാലുകൾ ഉപവാസംകൊണ്ടു വിറയ്ക്കുന്നു. [QBR] എന്റെ ദേഹം പുഷ്ടിയില്ലാതെ ക്ഷയിച്ചിരിക്കുന്നു. [QBR]
25. ഞാൻ അവർക്ക് പരിഹാസപാത്രമായിത്തീർന്നിരിക്കുന്നു; [QBR] എന്നെ കാണുമ്പോൾ അവർ തല കുലുക്കുന്നു. [QBR]
26. എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കണമേ; [QBR] നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ രക്ഷിക്കണമേ. [QBR]
27. യഹോവേ, ഇതു നിന്റെ കൈ എന്നും നീ ഇതു ചെയ്തു എന്നും അവർ അറിയേണ്ടതിനു തന്നെ. [QBR]
28. അവർ ശപിക്കട്ടെ; നീയോ അനുഗ്രഹിക്കണമേ; [QBR] അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; നിന്റെ ദാസനായ [QBR] അടിയനോ സന്തോഷിക്കും; [QBR]
29. എന്റെ എതിരാളികൾ നിന്ദ ധരിക്കട്ടെ; [QBR] പുതപ്പ് പുതയ്ക്കുന്നതുപോലെ അവർ ലജ്ജ പുതയ്ക്കും. [QBR]
30. ഞാൻ എന്റെ വായ് കൊണ്ട് യഹോവയെ അത്യന്തം സ്തുതിക്കും; [QBR] അതെ, ഞാൻ പുരുഷാരത്തിന്റെ നടുവിൽ അവനെ പുകഴ്ത്തും. [QBR]
31. അവൻ ശിക്ഷയ്ക്കു വിധിക്കുന്നവരുടെ കൈയിൽനിന്ന് എളിയവരെ രക്ഷിക്കുവാൻ [QBR] അവന്റെ വലത്തുഭാഗത്തു നില്ക്കുന്നു. [PE]