1. എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിക്കുവിൻ; [QBR] എന്റെ വായിലെ മൊഴികൾക്ക് നിങ്ങളുടെ ചെവി ചായിക്കുവിൻ. [QBR]
2. ഞാൻ ഉപമ പ്രസ്താവിക്കുവാൻ വായ് തുറക്കും; [QBR] പുരാതനകടങ്കഥകളെ ഞാൻ പറയും. [QBR]
3. നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; [QBR] നമ്മുടെ പിതാക്കന്മാർ നമ്മളോട് പറഞ്ഞിരിക്കുന്നു. [QBR]
4. നാം നമ്മുടെ മക്കളോട് അവയെ മറച്ചുവയ്ക്കാതെ [QBR] വരുവാനുള്ള തലമുറയോട് യഹോവയുടെ സ്തുതിയും ബലവും [QBR] അവൻ ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും. [QBR]
5. അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; [QBR] യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; [QBR] അവയെ അവരുടെ മക്കളെ അറിയിക്കുവാൻ നമ്മുടെ പിതാക്കന്മാരോട് കല്പിച്ചു. [QBR]
6. വരുവാനുള്ള തലമുറ, ജനിക്കുവാനിരിക്കുന്ന മക്കൾ തന്നെ, [QBR] അവയെ ഗ്രഹിക്കുകയും എഴുന്നേറ്റ് തങ്ങളുടെ മക്കളോട് അറിയിക്കുകയും ചെയ്യും. [QBR]
7. അവർ അവരുടെ ആശ്രയം ദൈവത്തിൽ വയ്ക്കുകയും [QBR] അവന്റെ പ്രവൃത്തികളെ മറന്നുകളയാതെ [QBR] അവന്റെ കല്പനകൾ പ്രമാണിച്ചുനടക്കുകയും [QBR]
8. അവരുടെ പിതാക്കന്മാരെപോലെ [QBR] ശാഠ്യവും മത്സരവും ഉള്ള തലമുറയായി [QBR] ഹൃദയത്തെ സ്ഥിരമാക്കാതെ, [QBR] ദൈവത്തോട് അവിശ്വസ്തമനസ്സുള്ള ഒരു തലമുറയായി തീരാതിരിക്കുകയും ചെയ്യേണ്ടതിനു തന്നെ. [QBR]
9. ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ [QBR] യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി. [QBR]
10. അവർ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല; [QBR] അവന്റെ ന്യായപ്രമാണം ഉപേക്ഷിച്ചു നടന്നു. [QBR]
11. അവർ അവന്റെ പ്രവൃത്തികളും [QBR] അവരെ കാണിച്ച അത്ഭുതങ്ങളും മറന്നുകളഞ്ഞു. [QBR]
12. അവൻ ഈജിപ്റ്റ്ദേശത്ത്, സോവാൻ വയലിൽവച്ച് [QBR] അവരുടെ പിതാക്കന്മാരുടെ കൺ മുമ്പിൽ, അത്ഭുതം പ്രവർത്തിച്ചു. [QBR]
13. അവൻ സമുദ്രത്തെ വിഭാഗിച്ച്, അതിൽകൂടി അവരെ കടത്തി; [QBR] അവൻ വെള്ളത്തെ ചിറപോലെ നില്ക്കുമാറാക്കി. [QBR]
14. പകൽസമയത്ത് അവൻ മേഘംകൊണ്ടും [QBR] രാത്രി മുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി. [QBR]
15. അവൻ മരുഭൂമിയിൽ പാറകളെ പിളർന്നു [QBR] ആഴികളാൽ എന്നപോലെ അവർക്ക് ധാരാളം കുടിക്കുവാൻ കൊടുത്തു. [QBR]
16. പാറയിൽനിന്ന് അവൻ അരുവികളെ പുറപ്പെടുവിച്ചു; [QBR] വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി. [QBR]
17. എങ്കിലും അവർ അവനോട് പാപം ചെയ്തു; [QBR] അത്യുന്നതനോട് മരുഭൂമിയിൽവച്ച് മത്സരിച്ചുകൊണ്ടിരുന്നു. [QBR]
18. അവർ കൊതിക്കുന്ന ഭക്ഷണം ചോദിച്ചു കൊണ്ട് [QBR] അവർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു. [QBR]
19. അവർ ദൈവത്തിനു വിരോധമായി സംസാരിച്ചു: [QBR] “മരുഭൂമിയിൽ മേശ ഒരുക്കുവാൻ ദൈവത്തിനു കഴിയുമോ?” [QBR]
20. അവൻ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, [QBR] തോടുകളും കവിഞ്ഞൊഴുകി, സത്യം; [QBR] “എന്നാൽ അപ്പംകൂടി തരുവാൻ അവന് കഴിയുമോ? [QBR] തന്റെ ജനത്തിന് അവൻ മാംസം വരുത്തി കൊടുക്കുമോ?” എന്ന് പറഞ്ഞു. [QBR]
21. ആകയാൽ യഹോവ അതു കേട്ട് കോപിച്ചു; [QBR] യാക്കോബിന്റെ നേരെ തീ ജ്വലിച്ചു; [QBR] യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി. [QBR]
22. അവർ ദൈവത്തിൽ വിശ്വസിക്കുകയും [QBR] അവന്റെ രക്ഷയിൽ ആശ്രയിക്കുകയും ചെയ്യായ്കയാൽ തന്നെ. [QBR]
23. അവൻ മീതെ മേഘങ്ങളോടു കല്പിച്ചു; [QBR] ആകാശത്തിന്റെ വാതിലുകളെ തുറന്നു. [QBR]
24. അവർക്കു തിന്നുവാൻ മന്ന വർഷിപ്പിച്ചു; [QBR] സ്വർഗ്ഗീയധാന്യം അവർക്കു കൊടുത്തു. [QBR]
25. മനുഷ്യർ ദൂതന്മാരുടെ അപ്പം തിന്നു; [QBR] അവൻ അവർക്ക് തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു. [QBR]
26. അവൻ ആകാശത്തിൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; [QBR] തന്റെ ശക്തിയാൽ കിഴക്കൻ കാറ്റുവരുത്തി. [QBR]
27. അവൻ അവർക്കു പൊടിപോലെ മാംസത്തെയും [QBR] കടൽപുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു; [QBR]
28. അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു. [QBR]
29. അങ്ങനെ അവർ തിന്ന് തൃപ്തരായി. [QBR] അവർ ആഗ്രഹിച്ചത് അവൻ അവർക്കു കൊടുത്തു. [QBR]
30. അവരുടെ കൊതിക്കു മതിവന്നില്ല; [QBR] ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നെ, [QBR]
31. ദൈവത്തിന്റെ കോപം അവരുടെമേൽ വന്നു; [QBR] അവരുടെ അതിശക്തന്മാരിൽ ചിലരെ കൊന്നു [QBR] യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു. [QBR]
32. ഇതെല്ലാമായിട്ടും അവർ പിന്നെയും പാപം ചെയ്തു; [QBR] അവന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല. [QBR]
33. അതുകൊണ്ട് അവൻ അവരുടെ നാളുകളെ ശ്വാസം പോലെയും [QBR] അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി. [QBR]
34. അവൻ അവരെ കൊല്ലുമ്പോൾ അവർ അവനെ അന്വേഷിക്കും; [QBR] അവർ തിരിഞ്ഞ് ജാഗ്രതയോടെ ദൈവത്തെ തിരയും. [QBR]
35. ദൈവം അവരുടെ പാറ എന്നും [QBR] അത്യുന്നതനായ ദൈവം അവരുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും. [QBR]
36. എങ്കിലും അവർ വായ്കൊണ്ട് അവനോട് കപടം സംസാരിക്കും [QBR] നാവുകൊണ്ട് അവനോട് ഭോഷ്ക് പറയും. [QBR]
37. അവരുടെ ഹൃദയം അവനിൽ സ്ഥിരമായിരുന്നില്ല; [QBR] അവന്റെ നിയമത്തോട് അവർ വിശ്വസ്തത കാണിച്ചതുമില്ല. [QBR]
38. എങ്കിലും അവൻ കരുണയുള്ളവനാകുകകൊണ്ട് [QBR] അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; [QBR] തന്റെ ക്രോധം മുഴുവനും ജ്വലിപ്പിക്കാതെ [QBR] തന്റെ കോപം പലപ്പോഴും അടക്കിക്കളഞ്ഞു. [QBR]
39. അവർ കേവലം ജഡം അത്രെ എന്നും [QBR] മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റുപോലെ എന്നും അവൻ ഓർത്തു. [QBR]
40. മരുഭൂമിയിൽ അവർ എത്ര തവണ അവനോട് മത്സരിച്ചു! [QBR] ശൂന്യദേശത്ത് എത്ര പ്രാവശ്യം അവനെ ദുഃഖിപ്പിച്ചു! [QBR]
41. അവർ വീണ്ടും വീണ്ടും ദൈവത്തെ പരീക്ഷിച്ചു; [QBR] യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു. [QBR]
42. ഈജിപ്റ്റിൽ അടയാളങ്ങളും [QBR] സോവാൻവയലിൽ അത്ഭുതങ്ങളും ചെയ്ത അവന്റെ കൈയും [QBR]
43. അവൻ ശത്രുവിന്റെ കൈയിൽ നിന്ന് [QBR] അവരെ വിടുവിച്ച ദിവസവും അവർ ഓർമ്മിച്ചില്ല. [QBR]
44. അവൻ അവരുടെ നദികളെയും തോടുകളെയും [QBR] അവർക്കു കുടിക്കുവാൻ കഴിയാത്ത വിധം രക്തമാക്കിത്തീർത്തു. [QBR]
45. അവൻ അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; [QBR] അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്കു നാശം ചെയ്തു. [QBR]
46. അവരുടെ വിള അവൻ തുള്ളനും [QBR] അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു. [QBR]
47. അവൻ അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും [QBR] അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു. [QBR]
48. അവൻ അവരുടെ കന്നുകാലികളെ കന്മഴക്കും [QBR] അവരുടെ ആട്ടിൻകൂട്ടങ്ങളെ ഇടിത്തീയ്ക്കും ഏല്പിച്ചു. [QBR]
49. അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും [QBR] ക്രോധവും രോഷവും കഷ്ടവും അയച്ചു; [QBR] അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നെ. [QBR]
50. അവൻ തന്റെ കോപത്തിന് ഒരു പാത ഒരുക്കി, [QBR] അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ [QBR] അവരുടെ ജീവനെ മഹാവ്യാധിക്ക് ഏല്പിച്ചുകളഞ്ഞു. [QBR]
51. അവൻ ഈജിപ്റ്റിലെ എല്ലാ കടിഞ്ഞൂലിനെയും [QBR] ഹാമിന്റെ കൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ ആദ്യഫലത്തെയും സംഹരിച്ചു. [QBR]
52. എന്നാൽ തന്റെ ജനത്തെ അവൻ ആടുകളെപ്പോലെ പുറപ്പെടുവിച്ചു; [QBR] മരുഭൂമിയിൽ ആട്ടിൻകൂട്ടത്തെപ്പോലെ അവരെ നടത്തി. [QBR]
53. അവൻ അവരെ നിർഭയമായി നടത്തുകയാൽ അവർക്ക് ഭയമുണ്ടായില്ല; [QBR] അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു. [QBR]
54. അവൻ അവരെ തന്റെ വിശുദ്ധദേശത്തിലേക്കും [QBR] തന്റെ വലങ്കൈ സമ്പാദിച്ച ഈ പർവ്വതത്തിലേക്കും കൊണ്ടുവന്നു. [QBR]
55. അവരുടെ മുമ്പിൽനിന്നു അവൻ ജനതകളെ നീക്കിക്കളഞ്ഞു; [QBR] ചരടുകൊണ്ട് അളന്ന് അവർക്ക് അവകാശം പകുത്തുകൊടുത്തു; [QBR] യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ താമസിപ്പിച്ചു. [QBR]
56. എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ച് മത്സരിച്ചു; [QBR] അവന്റെ സാക്ഷ്യങ്ങൾ പ്രമാണിച്ചതുമില്ല. [QBR]
57. അവർ അവരുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞ് ദ്രോഹം ചെയ്തു; [QBR] വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു. [QBR]
58. അവർ അവരുടെ പൂജാഗിരികളെക്കൊണ്ട് അവനെ കോപിപ്പിച്ചു; [QBR] വിഗ്രഹങ്ങളെക്കൊണ്ട് അവന് തീക്ഷ്ണത ജനിപ്പിച്ചു. [QBR]
59. ദൈവം അത് കേട്ട് ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു. [QBR]
60. അതുകൊണ്ട് അവൻ ശീലോവിലെ തിരുനിവാസവും [QBR] താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു. [QBR]
61. തന്റെ ബലത്തെ പ്രവാസത്തിലും [QBR] തന്റെ മഹത്വത്തെ ശത്രുവിന്റെ കയ്യിലും ഏല്പിച്ചുകൊടുത്തു. [QBR]
62. അവൻ തന്റെ അവകാശത്തോട് കോപിച്ചു; [QBR] തന്റെ ജനത്തെ വാളിന് വിട്ടുകൊടുത്തു. [QBR]
63. അവരുടെ യൗവനക്കാർ തീയ്ക്ക് ഇരയായിത്തീർന്നു; [QBR] അവരുടെ കന്യകമാർക്ക് വിവാഹഗീതം ഉണ്ടായതുമില്ല. [QBR]
64. അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു; [QBR] അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല. [QBR]
65. അപ്പോൾ കർത്താവ് ഉറക്കത്തിൽനിന്ന് ഉണർന്നുവരുന്നവനെപ്പോലെയും [QBR] വീഞ്ഞുകുടിച്ച് അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു. [QBR]
66. അവൻ തന്റെ ശത്രുക്കളെ പിന്നിലേക്ക് ഓടിച്ചുകളഞ്ഞു; [QBR] അവർക്ക് നിത്യനിന്ദ വരുത്തുകയും ചെയ്തു. [QBR]
67. എന്നാൽ അവൻ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; [QBR] എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല. [QBR]
68. അവൻ യെഹൂദാഗോത്രത്തെയും [QBR] താൻ പ്രിയപ്പെട്ട സീയോൻപർവ്വതത്തെയും തിരഞ്ഞെടുത്തു. [QBR]
69. താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും [QBR] സ്വർഗ്ഗോന്നതികളെപ്പോലെയും അവൻ തന്റെ വിശുദ്ധമന്ദിരത്തെ പണിതു. [QBR]
70. അവൻ തന്റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു; [QBR] ആട്ടിൻതൊഴുത്തുകളുടെ ഇടയിൽനിന്ന് അവനെ വരുത്തി. [QBR]
71. തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും [QBR] മേയിക്കേണ്ടതിന് യഹോവ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു. [QBR]
72. അങ്ങനെ അവൻ പരമാർത്ഥഹൃദയത്തോടെ അവരെ മേയിച്ചു; [QBR] കൈകളുടെ സാമർഥ്യത്തോടെ അവരെ നടത്തി. [PE]