1. കൂട്ടംവിട്ടു നടക്കുന്നവൻ സ്വന്തം താത്പര്യം അന്വേഷിക്കുന്നു; [QBR] സകലജ്ഞാനത്തോടും അവൻ കയർക്കുന്നു. [QBR]
2. തന്റെ മനസ്സ് വെളിപ്പെടുത്തുന്നതിൽ അല്ലാതെ [QBR] മൂഢന് വിവേകത്തിൽ താത്പര്യമില്ല. [QBR]
3. ദുഷ്ടനോടുകൂടി അപമാനവും [QBR] ദുഷ്ക്കീർത്തിയോടുകൂടി നിന്ദയും വരുന്നു. [QBR]
4. മനുഷ്യന്റെ വായിലെ വാക്ക് ആഴമുള്ള വെള്ളവും [QBR] ജ്ഞാനത്തിന്റെ ഉറവ് ഒഴുക്കുള്ള തോടും ആകുന്നു. [QBR]
5. നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന് [QBR] ദുഷ്ടന്റെ പക്ഷം പിടിക്കുന്നത് നല്ലതല്ല. [QBR]
6. മൂഢന്റെ അധരങ്ങൾ വഴക്കിന് ഇടയാക്കുന്നു; [QBR] അവന്റെ വായ് തല്ല് വിളിച്ചുവരുത്തുന്നു. [QBR]
7. മൂഢന്റെ വായ് അവന് നാശം; [QBR] അവന്റെ അധരങ്ങൾ അവന്റെ പ്രാണന് കെണി. [QBR]
8. ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനംപോലെയിരിക്കുന്നു; [QBR] അത് ശരീരത്തിന്റെ ഉള്ളറകളിലേക്ക് ചെല്ലുന്നു. [QBR]
9. വേലയിൽ മടിയനായവൻ [QBR] മുടിയന്റെ സഹോദരൻ. [QBR]
10. യഹോവയുടെ നാമം ബലമുള്ള ഗോപുരം; [QBR] നീതിമാൻ അതിലേയ്ക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു. [QBR]
11. ധനവാന് തന്റെ സമ്പത്ത് ഉറപ്പുള്ള പട്ടണം; [QBR] അത് അവന് ഉയർന്ന മതിൽ ആയിത്തോന്നുന്നു. [QBR]
12. നാശത്തിന് മുമ്പ് മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; [QBR] മാനത്തിന് മുമ്പെ താഴ്മ. [QBR]
13. കേൾക്കുന്നതിനു മുമ്പ് ഉത്തരം പറയുന്നവന് [QBR] അത് ഭോഷത്തവും ലജ്ജയും ആയിത്തീരുന്നു. [QBR]
14. പുരുഷന്റെ ധീരത രോഗത്തിൽ അവന് സഹിഷ്ണുത നൽകുന്നു; [QBR] തകർന്ന മനസ്സിനെയോ ആർക്ക് സഹിക്കാം? [QBR]
15. ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; [QBR] ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു. [QBR]
16. മനുഷ്യൻ നൽകുന്ന സമ്മാനം മൂലം അവന് പ്രവേശനം ലഭിക്കും; [QBR] അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും. [QBR]
17. തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്ന് തോന്നും; [QBR] എന്നാൽ അവന്റെ പ്രതിയോഗി അവനെ പരിശോധിക്കുന്നതുവരെ മാത്രം. [QBR]
18. നറുക്ക് തർക്കങ്ങൾ തീർക്കുകയും [QBR] ബലവാന്മാർക്കിടയിൽ തീർപ്പുണ്ടാക്കുകയും ചെയ്യുന്നു. [QBR]
19. ദ്രോഹിക്കപ്പെട്ട സഹോദരനെ ഇണക്കുന്നത് ഉറപ്പുള്ള പട്ടണത്തെ ജയിക്കുന്നതിനെക്കാൾ ബുദ്ധിമുട്ടാകുന്നു; [QBR] അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ ആകുന്നു. [QBR]
20. വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും; [QBR] അധരങ്ങളുടെ വിളവുകൊണ്ട് അവന് തൃപ്തിവരും; [QBR]
21. മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; [QBR] അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും. [QBR]
22. ഭാര്യയെ കിട്ടുന്നവന് നന്മ കിട്ടുന്നു; [QBR] യഹോവയോട് പ്രസാദം ലഭിച്ചുമിരിക്കുന്നു. [QBR]
23. ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു; [QBR] ധനവാനോ കഠിനമായി ഉത്തരം പറയുന്നു. [QBR]
24. വളരെ സ്നേഹിതന്മാരുള്ള മനുഷ്യന് നാശം വരും; [QBR] എന്നാൽ സഹോദരനെക്കാളും പറ്റിച്ചേരുന്ന സ്നേഹിതന്മാരും ഉണ്ട്. [PE]