സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
യേഹേസ്കേൽ 13:1

Notes

No Verse Added

യേഹേസ്കേൽ 13:1

1
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2
മനുഷ്യപുത്രാ, യിസ്രായേലിൽ പ്രവചിച്ചുപോരുന്ന പ്രവാചകന്മാരെക്കുറിച്ചു നീ പ്രവചിച്ചു, സ്വന്തഹൃദയങ്ങളിൽനിന്നു പ്രവചിക്കുന്നവരോടു പറയേണ്ടതു: യഹോവയുടെ വചനം കേൾപ്പിൻ!
3
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വന്തമനസ്സിനെയും കണ്ടിട്ടില്ലാത്ത കാര്യങ്ങളെയും പിന്തുടരുന്ന ബുദ്ധികെട്ട പ്രവാചകന്മാർക്കു അയ്യോ കഷ്ടം!
4
യിസ്രായേലേ, നിന്റെ പ്രവാചകന്മാർ ശൂന്യപ്രദേശങ്ങളിലെ കുറക്കന്മാരെപ്പോലെ ആയിരിക്കുന്നു.
5
യഹോവയുടെ നാളിൽ യുദ്ധത്തിൽ ഉറെച്ചുനിൽക്കേണ്ടതിന്നു നിങ്ങൾ ഇടിവുകളിൽ കയറീട്ടില്ല, യിസ്രായേൽഗൃഹത്തിന്നു വേണ്ടി മതിൽ കെട്ടീട്ടുമില്ല.
6
അവർ വ്യാജവും കള്ളപ്രശ്നവും ദർശിച്ചിട്ടു യഹോവയുടെ അരുളപ്പാടു എന്നു പറയുന്നു; യഹോവ അവരെ അയച്ചില്ലെങ്കിലും വചനം നിവൃത്തിയായ്‍വരുമെന്നു അവർ ആശിക്കുന്നു.
7
ഞാൻ അരുളിച്ചെയ്യാതിരിക്കെ യഹോവയുടെ അരുളപ്പാടു എന്നു നിങ്ങൾ പറയുന്നതിനാൽ നിങ്ങൾ മിത്ഥ്യാദർശനം ദർശിക്കയും വ്യാജപ്രശ്നം പറകയും അല്ലയോ ചെയ്തിരിക്കുന്നതു?
8
അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വ്യാജം പ്രസ്താവിച്ചു ഭോഷ്കു ദർശിച്ചിരിക്കകൊണ്ടു ഞാൻ നിങ്ങൾക്കു വിരോധമായിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
9
വ്യാജം ദർശിക്കയും കള്ളപ്രശ്നം പറകയും ചെയ്യുന്ന പ്രവാചകന്മാർക്കു എന്റെ കൈ വിരോധമായിരിക്കും; എന്റെ ജനത്തിന്റെ മന്ത്രിസഭയിൽ അവർ ഇരിക്കയില്ല; യിസ്രായേൽഗൃഹത്തിന്റെ പേർവഴിച്ചാർത്തിൽ അവരെ എഴുതുകയില്ല; യിസ്രായേൽദേശത്തിൽ അവർ കടക്കയുമില്ല; ഞാൻ യഹോവയായ കർത്താവു എന്നു നിങ്ങൾ അറിയും.
10
സമാധാനം ഇല്ലാതെയിരിക്കെ സമാധാനം എന്നു പറഞ്ഞു അവർ എന്റെ ജനത്തെ ചതിച്ചിരിക്കകൊണ്ടും അതു ചുവർ പണിതാൽ അവർ കുമ്മായം പൂശിക്കളയുന്നതുകൊണ്ടും
11
അടന്നു വീഴുംവണ്ണം കുമ്മായം പൂശുന്നവരോടു നീ പറയേണ്ടതു: പെരുമഴ ചൊരിയും; ഞാൻ ആലിപ്പഴം പൊഴിയിച്ചു കൊടുങ്കാറ്റടിപ്പിക്കും.
12
ചുവർ വീണിരിക്കുന്നു; നിങ്ങൾ പൂശിയ കുമ്മായം എവിടെപ്പോയി എന്നു നിങ്ങളോടു പറകയില്ലയോ?
13
അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ ക്രോധത്തിൽ ഒരു കൊടുങ്കാറ്റടിക്കുമാറാക്കും; എന്റെ കോപത്തിൽ പെരുമഴ പെയ്യിക്കും; എന്റെ ക്രോധത്തിൽ മുടിച്ചുകളയുന്ന വലിയ ആലിപ്പഴം പൊഴിക്കും.
14
നിങ്ങൾ കുമ്മായം പൂശിയ ചുവരിനെ ഞാൻ ഇങ്ങനെ ഇടിച്ചു നിലത്തു തള്ളിയിട്ടു അതിന്റെ അടിസ്ഥാനം വെളിപ്പെടുത്തും; അതു വീഴും; നിങ്ങൾ അതിന്റെ നടുവിൽ മുടിഞ്ഞു പോകും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
15
അങ്ങനെ ഞാൻ ചുവരിന്മേലും അതിന്നു കുമ്മായം പൂശിയവരുടെ മേലും എന്റെ ക്രോധത്തെ നിവൃത്തിയാക്കീട്ടു നിങ്ങളോടു:
16
ഇനി ചുവരില്ല; അതിന്നു കുമ്മായം പൂശിയവരായി, യെരൂശലേമിനെക്കുറിച്ചു പ്രവചിച്ചു, സമാധാനമില്ലാതിരിക്കെ അതിന്നു സമാധാനദർശനങ്ങളെ ദർശിക്കുന്ന യിസ്രായേലിന്റെ പ്രവാചകന്മാരും ഇല്ല എന്നു പറയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
17
നീയോ, മനുഷ്യപുത്രാ, സ്വന്തവിചാരം പ്രവചിക്കുന്നവരായ നിന്റെ ജനത്തിന്റെ പുത്രിമാരുടെനേരെ നിന്റെ മുഖം തിരിച്ചു അവർക്കു വിരോധമായി പ്രവചിച്ചു പറയേണ്ടതെന്തെന്നാൽ:
18
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേഹികളെ വേട്ടയാടേണ്ടതിന്നു കയ്യേപ്പുകൾക്കു ഒക്കെയും രക്ഷകളും ഏതു പൊക്കത്തിലും ഉള്ളവരുടെ തലെക്കുതക്ക മൂടുപടങ്ങളും ഉണ്ടാക്കുന്ന സ്ത്രീകൾക്കു അയ്യോ കഷ്ടം! നിങ്ങൾ എന്റെ ജനത്തിൽ ചില ദേഹികളെ വേട്ടയാടി കൊല്ലുകയും നിങ്ങളുടെ ആദായത്തിന്നായി ചില ദേഹികളെ ജീവനോടെ രക്ഷിക്കയും ചെയ്യുന്നു.
19
മരിക്കരുതാത്ത ദേഹികളെ കൊല്ലേണ്ടതിന്നും ജീവിച്ചിരിക്കരുതാത്ത ദേഹികളെ ജീവനോടെ രക്ഷിക്കേണ്ടതിന്നും നിങ്ങൾ, ഭോഷ്കു കേൾക്കുന്ന എന്റെ ജനത്തോടു ഭോഷ്കുപറയുന്നതിനാൽ എന്റെ ജനത്തിന്റെ ഇടയിൽ ഒരു പിടി യവത്തിന്നും ഒരു അപ്പക്കഷണത്തിന്നും വേണ്ടി എന്നെ അശുദ്ധമാക്കിയിരിക്കുന്നു.
20
അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേഹികളെ പറവ ജാതികളെപ്പോലെ വേട്ടയാടുന്ന നിങ്ങളുടെ രക്ഷകൾക്കു ഞാൻ വിരോധമായിരിക്കുന്നു; ഞാൻ അവയെ നിങ്ങളുടെ ഭുജങ്ങളിൽനിന്നു പറിച്ചുകീറി, ദേഹികളേ, നിങ്ങൾ പറവജാതികളെപ്പോലെ വേട്ടയാടുന്ന ദേഹികളെ തന്നേ വിടുവിക്കും
21
നിങ്ങളുടെ മൂടുപടങ്ങളെയും ഞാൻ പറിച്ചുകീറി എന്റെ ജനത്തെ നിങ്ങളുടെ കയ്യിൽനിന്നു വിടുവിക്കും; അവർ ഇനി നിങ്ങളുടെ കൈക്കൽ വേട്ടയായിരിക്കയില്ല; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
22
ഞാൻ ദുഃഖിപ്പിക്കാത്ത നീതിമാന്റെ ഹൃദയത്തെ നിങ്ങൾ വ്യാജങ്ങളെക്കൊണ്ടു ദുഃഖിപ്പിക്കയും തന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു ജീവരക്ഷ പ്രാപിക്കാതവണ്ണം ദുഷ്ടനെ നിങ്ങൾ ധൈര്യപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ടു
23
നിങ്ങൾ ഇനി വ്യാജം ദർശിക്കയോ പ്രശ്നം പറകയോ ചെയ്കയില്ല; ഞാൻ എന്റെ ജനത്തെ നിങ്ങളുടെ കയ്യിൽനിന്നു വിടുവിക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
×

Alert

×

malayalam Letters Keypad References